Skip to main content

സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പാത പരിസ്ഥിതി സൗഹാര്‍ദപരമാണെന്ന് മുഖ്യമന്ത്രി. ഏതെങ്കിലും പരിസ്ഥിതി ലോല പ്രദേശത്തിലൂടെ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നില്ലെന്നും മുഖ്യമന്ത്രി. കൊച്ചിയില്‍ സില്‍വര്‍ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതി വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലില്‍ ഉചിതമായ നഷ്ടപരിഹാരമാണ് നല്‍കുന്നത്. ഏറ്റവും കുറഞ്ഞ തോതില്‍ ആഘാതമുണ്ടാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

ചിലര്‍ പുതിയ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നുണ്ട്. ലോകത്താകെ ഏറ്റവും പരിസ്ഥിതി സൗഹൃദമായി കണക്കാക്കുന്നതാണ് റെയില്‍വേ ലൈന്‍. സില്‍വര്‍ ലൈന്‍ പാത നടപ്പാക്കുന്ന കമ്പനിയാണ് കെ റെയില്‍. സില്‍വര്‍ ലൈന്‍ പാത ഏതെങ്കിലും ഒരു പരിസ്ഥിതി ലോല പ്രദേശത്ത് കൂടി കടന്നുപോകുന്നില്ല. അത് പോലെ തന്നെ വന്യജീവി സങ്കേതങ്ങളിലൂടെ കടന്നു പോകുന്നില്ല.

ഒരു നദിയുടെയോ അരുവിയുടെയോ ജലസ്രോതസിന്റെയോ ഒഴുക്കിനെ ഈ പാത തടസപ്പെടുത്തുന്നില്ല. ചിലര്‍ പ്രകടിപ്പിക്കുന്ന ആശങ്ക നെല്‍പ്പാടങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും കാര്യമാണ്. ഈ ഭാഗം 88 കിലോമീറ്റര്‍ പാത കടന്നുപോവുക തൂണുകളിലൂടെയാണ്. തൂണിന്റെ ആ സ്ഥലം മാത്രമേ കൃഷി ചെയ്യാന്‍ പറ്റാതിരിക്കൂ. സില്‍വര്‍ ലൈന്‍ വരുന്നത് കൊണ്ട് പരിസ്ഥിതിക്ക് ദോഷമില്ലെന്ന് മാത്രമല്ല. പരിസ്ഥിതിക്ക് ഗുണമുണ്ടാകും. ഈ പദ്ധതിയിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ വലിയ കുറവുണ്ടാകും. 2025ല്‍ രണ്ട് ലക്ഷത്തി എണ്‍പതിനായിരം ടണ്‍ കാര്‍ബണ്‍ നിര്‍മ്മാര്‍ജനം ചെയ്യാന്‍ പദ്ധതിയിലൂടെ സാധിക്കും.