Skip to main content

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജായി. വീട് നഷ്ടപ്പെടുകയോ ഭൂമി നഷ്ടപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം എത്രയാകും എന്നതുള്‍പ്പെടെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

പുനരധിവാസ പാക്കേജ് ഇങ്ങനെ

വീട് നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമേ 4.6 ലക്ഷം രൂപ കൂടി നല്‍കും. അതല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6 ലക്ഷം രൂപയും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. വിപണി വിലയുടെ ഇരട്ടി വില നഷ്ടപരിഹാരമായി ഭൂവുടമകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അതിവേഗ റെയില്‍ പദ്ധതിക്കായി വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാവുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകളാണ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.

1. നഷ്പരിഹാര തുകയ്ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും

2. നഷ്പരിഹാര തുകയ്ക്ക് പുറമേ അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും.

3. നഷ്ടപരിഹാര തുകയ്ക്ക് പുറമേ 10 ലക്ഷം രൂപ

കാലിത്തൊഴുത്തുകള്‍ പൊളിച്ച് നീക്കുയാണെങ്കില്‍ 25000 രൂപ മുതല്‍ 50,000 രൂപ വരെ നഷ്പരിഹാരം നല്‍കും. വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവര്‍ക്് 2 ലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി നല്‍കും. വാസസ്ഥലം നഷ്ടമാകുന്ന വാടക താമസക്കാര്‍ക്ക് 30,000 രൂപ നല്‍കും

തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക്;

തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊളിലെടുക്കുന്നവര്‍, കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ മുതലായവര്‍ക്ക് 50,000 രൂപയും പ്രത്യേക സഹായമായി നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ആറായിരം രൂപ ആറ് മാസം വരെ നല്‍കും.

പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെ നല്‍കും. പുറമ്പോക്ക ഭൂമിയിലെ താമസക്കാര്‍, കച്ചവടം നടത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലയ്ക്ക് പുറമെ 5000 രൂപ വീത ആറ് മാസം നല്‍കുന്ന പദ്ധതിയും പാക്കേജിന്റെ ഭാഗമായി നല്‍കും.