Skip to main content

സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി താത്കാലികമായി പുനഃക്രമീകരിച്ചു. സ്‌കൂള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയില്‍ ഒരു ദിവസം നല്‍കിയാല്‍ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നിലവില്‍ സപ്ലിമെന്ററി ന്യൂട്രീഷനായി ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നല്‍കുന്നത്. 150 വരെ കുട്ടികളുള്ള സ്‌കൂളുകള്‍ക്ക് ഒരു കുട്ടിക്ക് എട്ടുരൂപയും 151 മുതല്‍ 500 വരെയുള്ളതിന് ഏഴുരൂപയും 500 നുമുകളില്‍ ആറുരൂപയുമാണ് നല്‍കുന്നത്.

സര്‍ക്കാര്‍ നല്‍കുന്ന പാചകച്ചെലവ് ഉപയോഗിച്ച് രണ്ടു കറികളോടു കൂടിയ ഉച്ചഭക്ഷണവും സപ്ലിമെന്ററി ന്യൂട്രീഷന്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളും നല്‍കാനാകില്ലെന്ന് പ്രധാന അധ്യാപകരും അധ്യാപക സംഘടനകളും സര്‍ക്കാരിനെ അറിയിച്ചിരുന്നു. പാചകച്ചെലവിനുള്ള തുക കൂട്ടണമെന്നും സ്‌കൂള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നതുവരെ മുട്ടയും പാലും നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഇവര്‍ നിവേദനവും നല്‍കിയിരുന്നു. പാചകച്ചെലവ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറകട്റോട് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.