Skip to main content

ചന്ദ്രിക പത്രത്തിലെ കള്ളപ്പണ കേസില്‍ പാണക്കാട് ശിഹാബ് തങ്ങള്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാവില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ഇ.ഡിയെ നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രികയുടെ ഫിനാന്‍സ് ഡയറക്ടര്‍ പി.എ അബ്ദുള്‍ ഷമീര്‍ രാവിലെ പത്തരയോടെ കൊച്ചി ഇ.ഡി ഓഫിസില്‍ ഹാജരാകും.

കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ വാസ്തവമല്ലെന്നും പണത്തിന്റെ സ്രോതസ്സ് തെളിയിക്കുന്ന എല്ലാ രേഖകളും ഹാജരാക്കിയതായും മുസ്ലീം ലീഗ് അഭിഭാഷകന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചന്ദ്രിക പത്രത്തിന്റെ വരിസംഖ്യയാണ് കൊച്ചിയിലെ ബാങ്കില്‍ നിക്ഷേപിച്ചതെന്നാണ് ലീഗിന്റെ വിശദീകരണം. ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാണക്കാട് എത്തി ഇ.ഡി ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്.

ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ വിവാദത്തിലും മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളിലും കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്നലെ പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ രംഗത്ത് എത്തിയിരുന്നു. ഹൈദരലി തങ്ങളെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനും ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ക്കും കാരണം പി.കെ കുഞ്ഞാലിക്കുട്ടിയാണെന്നും മുയിന്‍ അലി ആരോപിച്ചിരുന്നു. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.