Skip to main content

എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്നുള്ള മനോഭാവം കേരളത്തില്‍ മാത്രമേയുള്ളുവെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ജോലി മാത്രമേ പറ്റൂ എന്ന നിലപാടാണ് കേരളത്തിലെ യുവാക്കള്‍ക്കെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവഴിക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ്. കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാനുള്ള അനുമതിയുള്ളുവെന്നും കോടതി പറഞ്ഞു.

എല്‍.ജി.എസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് മാസം കൂടി നീട്ടാനുള്ള അഡ്മിനിസ്ട്രേറ്റര്‍ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പി.എസ്.സി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. എല്‍.ജി.എസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി വീണ്ടും നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അവസരം നഷ്ടപ്പെടുത്തലാകുമെന്നും കോടതി പറഞ്ഞു.

റാങ്ക് ലിസ്റ്റ് നീട്ടാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കൊവിഡും, രണ്ട് പ്രളയവും തുടങ്ങിയ അസാധാരണ സാഹചര്യങ്ങള്‍ പരിഗണിച്ച് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.