Skip to main content

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായെന്നാണ് പ്രധാന വാദം. മൈനോററ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. 

സച്ചാര്‍ സമിതിയുടെയും, പാലോളി സമിതിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗങ്ങളുടെ പിന്നാക്ക അവസ്ഥ മറികടക്കുന്നതിന് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ കൊണ്ടു വന്നത്. എന്നാല്‍ ഹൈക്കോടതി വിധിയോടെ മറ്റ് ന്യൂനപക്ഷ മത വിഭാഗങ്ങളിലെ മുന്നാക്ക വിഭാഗങ്ങള്‍ക്കും ആനുകൂല്യം ലഭിക്കുന്ന സാഹചര്യമാണ്. പിന്നാക്ക അവസ്ഥയിലുളള ന്യൂനപക്ഷ മത വിഭാഗത്തിന് ഭരണഘടന ഉറപ്പ് നല്‍കുന്ന ആനുകൂല്യം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം സംഘടനാ നേതാക്കള്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. കേരളത്തിലെ 16 മുസ്ലീം സംഘടനകള്‍ ഉള്‍കൊള്ളുന്ന സച്ചാര്‍ സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് ധര്‍ണ. പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

80:20 അനുപാതം റദ്ദാക്കിയ ഹൈക്കടോതി വിധിക്കെതിരെ അപ്പീല്‍ നല്‍കുകയോ, നിയമനിര്‍മ്മാണം നടത്തുകയോ വേണമെന്നാണ് മുസ്ലീം സംഘടകള്‍ ആവശ്യപ്പെടുന്നത്. സച്ചാര്‍ ശുപാര്‍ശകള്‍ പ്രത്യേക സെല്‍ രൂപീകരിച്ച് നടപ്പിലാക്കുക, മുന്നാക്ക, പിന്നാക്ക സ്‌കോളര്‍ഷിപ്പ് തുക ഏകീകരിക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍. ധര്‍ണയ്ക്ക് ശേഷം സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും.