Skip to main content

പോലീസ് അനാവശ്യമായി പെറ്റി ചുമത്തുന്നതിന് എതിരെ പ്രതിഷേധിച്ച ഗൗരി നന്ദയുടെ വീട്ടിലെത്തി ഷിഹാബുദീന്‍. ബാങ്കിനു മുന്നില്‍ ക്യൂ നിന്ന ഷിഹാബുദീന്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പോലീസ് പെറ്റി ചുമത്തിയപ്പോഴാണ് ഗൗരി നന്ദ പ്രതിഷേധിച്ചത്. എനിക്കു വേണ്ടി സംസാരിച്ചതു കൊണ്ടാണ് ഈ മോള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ തയ്യാറാണെന്ന് ഷിഹാബുദീന്‍ ഗൗരി നന്ദയോട് പറഞ്ഞു.

രണ്ടു ദിവസം മുന്‍പ് ചടയമംഗലം ജംക്ഷനിലുള്ള ഇന്ത്യന്‍ ബാങ്കിനു മുന്നില്‍ പണമെടുക്കാനായി ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിയായ ഇളമ്പഴന്നൂര്‍ ഊന്നന്‍പാറ പോരന്‍കോട് മേലതില്‍ വീട്ടില്‍ എം.ഷിഹാബുദീന്‍, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് 500 രൂപ പെറ്റി ചുമത്തിയിരുന്നു. എന്നാല്‍ കൃത്യമായ അകലം പാലിച്ചാണ് ക്യൂ നിന്നതെന്നു ഷിഹാബുദീന്‍ പറഞ്ഞു. അമ്മയെ ചടയമംഗലത്തെ ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം എ.ടി.എമ്മില്‍ നിന്നു പണമെടുക്കാന്‍ എത്തിയ ഗൗരി നന്ദ ഇതുകണ്ട് ഷിഹാബുദീനോട് എന്താണ് പ്രശ്‌നമെന്നു ചോദിച്ചു. അപ്പോള്‍ ഗൗരി നന്ദക്കും പെറ്റി ചുമത്താന്‍ പോലീസ് ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ചപ്പോള്‍ അസഭ്യം പറഞ്ഞതായി ഗൗരിയും ഷിഹാബുദീനും ആരോപിക്കുന്നു.

ഗൗരിനന്ദയും പോലീസും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന പേരില്‍ ഗൗരിനന്ദയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആദ്യം ചടയമംഗലം പോലീസ് കേസെടുത്തത്. എന്നാല്‍ പ്രതിഷേധം ശക്തമായപ്പോള്‍ ജാമ്യം ലഭിക്കാവുന്ന, കേരള പോലീസ് ആക്ട്117(ഇ) പ്രകാരമാണ് കേസ് എടുത്തതെന്ന് പോലീസ് പിന്നീട് പറഞ്ഞു.

ഗൗരിനന്ദയ്ക്ക് എതിരെ ചുമത്തപ്പെട്ട വകുപ്പുകളുടെ വിവരം ഉള്‍പ്പെടെ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ചടയമംഗലം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് വനിതാകമ്മിഷന്‍ നിര്‍ദേശം നല്‍കി. നേരത്തെ ഗൗരിനന്ദയുടെ പരാതിപ്രകാരം യുവജന കമ്മീഷന്‍ ജില്ലാ റൂറല്‍ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.