Skip to main content

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചുവെന്ന ആരോപണത്തില്‍ രമ്യ ഹരിദാസ് എം.പിക്കെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ''ഇത് ശരിയല്ലെന്ന് വീഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും''എന്നായിരുന്നു എന്‍.എസ് മാധവന്റെ ട്വീറ്റ്.

ഞായറാഴ്ച ഉച്ചയ്ക്കാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത് ഹോട്ടലില്‍ തന്നെയുള്ള മറ്റൊരു യുവാവ് ചോദ്യം ചെയ്തത്. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വെച്ചിട്ട് അകത്ത് എം.പിയെ ഇരുത്തി ഭക്ഷണം കഴിപ്പിക്കുന്നത് എന്ത് ന്യായമാണ് എന്നാണ് യുവാവ് ചോദിച്ചത്. പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തിട്ടാണ് ഇരുന്നത്, പുറത്ത് മഴയായതുകൊണ്ടാണ് ഹോട്ടല്‍ ഉടമ അകത്ത് കയറി ഇരിക്കാന്‍ പറഞ്ഞത് എന്നുമായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം. യുവാവ് കയ്യില്‍ കയറി പിടിച്ചുവെന്നും രമ്യ ആരോപണം ഉന്നയിച്ചിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഹോട്ടലിനെതിരെ കസബ പോലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പോലീസില്‍ പരാതി നല്‍കുമെന്നായിരുന്നു രമ്യ ഹരിദാസിന്റെ പ്രതികരണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് വീഡിയോയെടുത്ത യുവാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. തന്റെ വാഹനത്തിന്റെ ചിത്രം പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിച്ചു തരാമെന്ന് പറഞ്ഞാണ് പോയതെന്നും വീഡിയോ പകര്‍ത്തിയ യുവാവ് പറഞ്ഞു. വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസുകാര്‍ അപായപ്പെടുത്തുമെന്ന പേടിയുണ്ടെന്നും യുവാവ് പ്രതികരിച്ചു.