Skip to main content

പാലക്കാട്ടെ നഗരത്തിലുള്ള ഒരു റസ്റ്റോറന്റില്‍ രമ്യ ഹരിദാസ് എം.പിയും, വി.ടി ബല്‍റാമും റിയാസ് മുക്കോളിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലെന്നിരിക്കേ, ഇവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ രമ്യ ഹരിദാസിന്റെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 

എന്നാല്‍ മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നാണ് രമ്യ ഹരിദാസ് എംപിയുടെ വിശദീകരണം. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്‌സലിനായി കാത്തു നില്‍ക്കുകയായിരുന്നെന്നും രമ്യ പറഞ്ഞു. രമ്യയും ബല്‍റാമും സംഘവും കഴിക്കാന്‍ കയറിയ ഹോട്ടലിനെതിരെ പോലീസ് കേസെടുത്തു. ലോക്ക്ഡൗണ്‍ ലംഘനത്തിനാണ് പാലക്കാട് കസബ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.