Skip to main content

കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ എന്‍.ഐ.എ നീക്കം. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര കശ്മീര്‍ ആവശ്യമുയര്‍ത്തുന്ന ബാനര്‍ മറ്റൊരു പ്രതിയായ താഹ ഫസലില്‍ കണ്ടെത്തിയതായും എന്‍.ഐ.എ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

താഹ ഫസലിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും 23 വയസുള്ള മാധ്യമ വിദ്യാര്‍ത്ഥിയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പന്തീരാങ്കാവ് കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കി. ഇതിനെതിരെയായിരുന്നു സുപ്രീം കോടതിയില്‍ താഹയുടെ ഹര്‍ജി.

ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള സി.പി.ഐ മാവോയിസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകം, റോസാ ലക്‌സംബെര്‍ഗ്, രാഹുല്‍ പണ്ഡിത എന്നിവരുടെ പുസ്തകങ്ങള്‍, മാധവ് ഗാഡ്ഗില്‍ റീപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലഘുലേഖ, ജമ്മു കശ്മീരിലെ സര്‍ക്കാര്‍ നടപടികളെയും മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള നടപടികളെയും സംബന്ധിച്ച നോട്ടീസുകള്‍ എന്നിവയാണ് താഹയില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതെന്നും ഗിരി സുപ്രീം കോടതിയെ അറിയിച്ചു.