Skip to main content

കുണ്ടറയിലെ പീഡന പരാതിയുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെയ്ക്കേണ്ടതില്ലെന്ന് എന്‍.സി.പി. കേന്ദ്ര നേതൃത്വം. വിവാദങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും നിലപാട് പുറത്ത് വന്നതിന് പിന്നാലെയാണ് പി.സി.ചാക്കോ ശരദ് പവാറുമായി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. 

ഫോണ്‍വിളി വിവാദത്തില്‍ ശശീന്ദ്രനെ ന്യായീകരിച്ച് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ രംഗത്തെത്തിയിരുന്നു. കുണ്ടറയില്‍ ഒരു ബ്ലോക്ക് പ്രസിഡന്റിനെ വെക്കുന്നത് സംബന്ധിച്ചാണ് പ്രശ്‌നങ്ങളെല്ലാം ഉടലെടുക്കുന്നതെന്നെന്ന് അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. അത് ശശീന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇതൊരു വലിയ പ്രശ്‌നമാക്കി മാറ്റിയാല്‍ നന്നായിരിക്കും എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. അവര്‍ ഒരുപക്ഷേ നിയമസഭയിലും ഇത് ഉന്നയിച്ചേക്കാമെന്നും പി.സി. ചാക്കോ പറഞ്ഞു. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിക്കെതിരേ ഒന്നിലേറെ സ്ത്രീകളാണ് പരസ്യമായ നിലപാടുകളെടുത്ത് മുന്നോട്ട് വന്നതെന്നും അന്നിവിടെയാരും രാജിവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.