Skip to main content

സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ അതേപടി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുപ്രകാരം, നിലവിലുള്ള നാല് കാറ്റഗറികളായുള്ള നിയന്ത്രണങ്ങള്‍ തുടരാനും, വാരാന്ത്യ ലോക്ക്ഡൗണ്‍ നിലനിര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. വെള്ളിയാഴ്ച മൂന്ന് ലക്ഷം കൊവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബക്രീദിനോടനുബന്ധിച്ച് നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഇളവുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. കന്‍വാര്‍ യാത്ര വിധി പഠിക്കാനും സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വര്‍ദ്ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍. ടി.പി.ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്‍ടൈന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നു വരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.