Skip to main content

എന്‍.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടല്‍. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീണ്ടും ഫോണ്‍ സംഭാഷണത്തില്‍ എ കെ ശശീന്ദ്രന്‍ കുടുങ്ങുമ്പോള്‍ മന്ത്രി മാത്രമല്ല സര്‍ക്കാറും വെട്ടിലാവുകയാണ്.

സ്ത്രീ സുരക്ഷ വലിയ ചര്‍ച്ചയാകുകയും സ്ത്രീകളില്‍ നിന്നും പരാതി വീട്ടിലെത്തി സ്വീകരിക്കാന്‍ പുതിയ പദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പീഡന പരാതി നല്ല നിലയില്‍ തീര്‍ക്കണമെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്താക്കുന്നത്.

എന്‍.സിപി നേതാവ് യുവതിയുടെ കയ്യില്‍ കയറി പിടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് പരാതി ഉന്നയിക്കാന്‍ ധൈര്യമുണ്ടായില്ലെന്നും തുടര്‍ച്ചയായി പത്മാകരന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് പരാതിപ്പെട്ടതെന്നും യുവതി വ്യക്തമാക്കി. തന്നെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടാകുമോ എന്ന ഭയം പോലും ഉണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. പോലീസ് ഇതുവരെ എഫ്.ഐ.ആര്‍ ഇട്ടിട്ടില്ലെന്നാണ് വിവരം. പരാതിക്കാരിയായ യുവതി ബി.ജെ.പിക്കാരിയാണ്. പെണ്‍കുട്ടിയുടെ പിതാവ് എന്‍.സി.പിക്കാരനാണ്. യുവതി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

നല്ല രീതിയില്‍ അവസാനിപ്പിക്കണമെന്നാണ് ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനോട് പറയുന്നത്.

ഫോണ്‍ സംഭാഷണം

ശശീന്ദ്രന്‍: അവിടുത്തെ പാര്‍ട്ടിയില്‍ ചെറിയ വിഷയം ഉണ്ടല്ലോ, അത് നിങ്ങള്‍ ഒന്ന് തീര്‍ക്കണം.

പെണ്‍കുട്ടിയുടെ അച്ഛന്‍: സാറ് പറയുന്ന ഗംഗാ ഹോട്ടലിന്റെ മുതലാളി എന്റെ മകളുടെ കൈയില്‍ കയറി പിടിച്ചു, പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ശശീന്ദ്രന്‍: അതെ ആ കേസ് നല്ല നിലയില്‍ തീര്‍ക്കണം

പെണ്‍കുട്ടിയുടെ അച്ഛന്‍: നല്ല നിലയില്‍ എങ്ങനെയാണ് തീര്‍ക്കുക. അവര്‍ ബി.ജെ.പിക്കാരാണ്, ഞാന്‍ അതെങ്ങനെ തീര്‍ക്കണം എന്നാണ് സര്‍ പറയുന്നത്. സാറെ പത്മാകരന്‍ എന്റെ മകളുടെ കൈക്ക് കയറി പിടിച്ച സംഭവമാണ് സാര്‍ തീര്‍ക്കണമെന്ന് പറയുന്നത്. അതെങ്ങനെ തീര്‍ക്കണമെന്നാണ് സര്‍ പറയുന്നത്.

ശശീന്ദ്രന്‍: അത് പരിഹരിക്കുക എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കറിയാമല്ലോ?

സാര്‍ പറഞ്ഞാല്‍ തീര്‍ക്കാം. അത് എങ്ങനെ എന്ന് സര്‍ പറ,

ശശീന്ദ്രന്‍: ഫോണിലൂടെ വേണ്ട പിന്നെ സംസാരിക്കാം.

2017ല്‍ ഫോണ്‍ വിവാദം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയാണ് ശശീന്ദ്രനോട് രാജിയാവശ്യപ്പെട്ടത്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ ലഭിച്ച് ക്ലീന്‍ ചിറ്റ് പരാതിക്കാരിയുടെ പിന്മാറ്റവുമായിരുന്നു പത്ത് മാസത്തിന് ശേഷം ശശീന്ദ്രന്‍ വീണ്ടും അന്ന മന്ത്രി സഭയില്‍ തിരിച്ചെത്താന്‍ കാരണം.