Skip to main content

കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതി നല്‍കും. ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയത്.  

എ, ബി വിഭാഗങ്ങളില്‍ മറ്റ് കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ഒരു ഡോസ് വാക്സിന്‍ എടുത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി ഹെയര്‍ സ്‌റ്റൈലിങ്ങിനായി തുറക്കാം.

ആരാധനാലയങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ 40 പേര്‍ വരെ അനുവദിക്കും.  ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവരായിരിക്കണം വരുന്നവര്‍ എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. സീരിയല്‍ ഷൂട്ടിങ് പോലെ കാറ്റഗറി എ,ബി പ്രദേശങ്ങളില്‍ സിനിമാ ഷൂട്ടിങ്ങ് അനുവദിക്കും. ഒരു ഡോസ് വാക്‌സീനെടുത്തവര്‍ക്കേ ഇത്തരം ഇടത്ത് പ്രവേശനം അനുവദിക്കാവൂ. കടുത്ത നിയന്ത്രണങ്ങളോടെയാണ് അനുമതി. 

എഞ്ചിനീയറിങ്, പോളിടെക്‌നിക് കോളേജുകളില്‍ സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ച സാഹചര്യത്തില്‍ ഹോസ്റ്റലുകളില്‍ താമസം അനുവദിക്കുന്ന കാര്യം അടുത്ത അവലോകന യോഗം ചര്‍ച്ച ചെയ്യും.