Skip to main content

ഒരു സംസ്ഥാനത്ത് എന്തുതന്നെ സംഭവിച്ച് കഴിഞ്ഞാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ആ സംസ്ഥാനത്ത് ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാരാണ്. കിറ്റക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബ് കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കേരളം നിക്ഷേപ സൗഹൃദമെന്ന് ഉയര്‍ത്തി കാണിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനേറ്റ കടുത്ത പ്രഹരമാണ് ഇത്. വാസ്തവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേകിച്ച് വ്യവസായ മന്ത്രിയുടെ ഒരു പരിധി വരെയുള്ള പിടിപ്പുകേടുകൊണ്ടാണ് ഇത് സംഭവിച്ചത്. ഒരു വിഷയം ഉണ്ടാകുമ്പോള്‍ എങ്ങനെ അതിനെ കൈകാര്യം ചെയ്യണം എന്നതിന്റെ തന്ത്രം ഭരണാധികാരികള്‍ക്ക് ഉണ്ടായിരിക്കണം. അത്തരത്തിലുള്ള തന്ത്രജ്ഞത ഇല്ലാതെ പോയതാണ് ഈ പ്രശ്‌നത്തിന്റെ കാരണം. സാബു ജേക്കബ് ഉയര്‍ത്തിക്കാണിച്ച പ്രശ്‌നങ്ങള്‍ ഇല്ലായെന്ന് തെളിയിക്കാനായിരിക്കും ഇനി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കാന്‍ പോകുന്നത്. ഈ വിഷയത്തെ ഇത്തരത്തില്‍ വൈകാരികമായി കൈകാര്യം ചെയ്യുന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനെ സഹായിക്കുകയുള്ളൂ.