Skip to main content

വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഭര്‍ത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തീകൊളുത്തിയ അര്‍ച്ചനയെ സമീപത്തെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കട്ടച്ചല്‍ക്കുഴിയിലെ വാടകവീട്ടിലായിരുന്നു സുരേഷും അര്‍ച്ചനയും താമസിച്ചിരുന്നത്. ഏറെ നാളായി സുരേഷും അര്‍ച്ചനയുമായി വഴക്കുണ്ടായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. 

അര്‍ച്ചനയും ഭര്‍ത്താവും തമ്മില്‍ ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ടായിരുന്നു. സുരേഷിന്റെ അച്ഛന്‍ അര്‍ച്ചനയുടെ അച്ഛനോട് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി വിവരമുണ്ട്. വസ്തു വാങ്ങാനാണ് ഇതെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. പിന്നീട് പണം ആവശ്യപ്പെട്ടില്ല. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അര്‍ച്ചനയും സുരേഷും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. വഴക്കിന്റെ കാരണം തങ്ങളോട് അര്‍ച്ചന പറയാറുണ്ടായിരുന്നില്ലെന്നും എല്ലാം മനസ്സിലൊതുക്കുകയായിരുന്നുവെന്നുമാണ് അര്‍ച്ചനയുടെ പിതാവ അശോകന്‍ പറയുന്നത്. 

അര്‍ച്ചന മരിക്കുന്നതിന് തലേദിവസം സുരേഷിനൊപ്പം വീട്ടില്‍ വന്നിരുന്നുവെന്നും അന്ന് സുരേഷിന്റെ കയ്യില്‍ ഒരു ലിറ്ററിന്റെ കുപ്പിയില്‍ ഡീസലുണ്ടായിരുന്നു എന്നും അശോകന്‍ പറയുന്നു. എന്തിനാണ് ഇതെന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ ഉറുമ്പായതുകൊണ്ടാണ് എന്ന് മറുപടി നല്‍കി. ഉപ്പോ മഞ്ഞള്‍പ്പൊടിയോ ഇട്ടാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ അവയെന്നും ഇട്ടിട്ട് പോകുന്നില്ല എന്നായിരുന്നു സുരേഷ് മറുപടി നല്‍കിയതെന്നും അശോകന്‍ പറഞ്ഞു.