Skip to main content

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. പണം വന്നത് ആര്‍ക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ.ജി കര്‍ത്ത മൊഴി നല്‍കിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ മൊഴി എടുക്കുന്നത്.

കെ സുരേന്ദ്രനെ അന്വേഷണ സംഘം എപ്പോള്‍ വിളിക്കും എന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. സുരേന്ദ്രന്റെ മൊഴി എടുക്കും മുമ്പ് ബി.ജെ.പിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിക്കും. മൂന്നരക്കോടി വരുന്ന വിവരം പല ബി.ജെ.പി നേതാക്കള്‍ക്കും അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് പല ബി.ജെ.പി നേതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്. പല നേതാക്കളുടെയും മൊഴി പൊരുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തല്‍. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.