Skip to main content

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരമേഖലയ്ക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പി.സി വിഷ്ണുനാഥ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

തീരപ്രദേശങ്ങളില്‍ കടുത്ത ആശങ്കയാണ് ഉള്ളതെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. തീരം സംരക്ഷിക്കാന്‍ പരമ്പരാഗത മാര്‍ഗങ്ങള്‍ പോര, കടല്‍ഭിത്തികൊണ്ടോ, പുലിമുട്ട് കൊണ്ടോ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും പി.സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

പി.സി വിഷ്ണുനാഥ് ഉന്നയിച്ചത് ഗൗരവതരമായ പ്രശ്നമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. കടല്‍ത്തീരം പൂര്‍ണമായി സംരക്ഷിക്കുമെന്നും ശംഖുമുഖത്തോട് അവഗണന ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കടലാക്രമണത്തിന്റെ ഭാഗമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും കേരളത്തിന്റെ കടല്‍ തീരം പൂര്‍ണമായി സംരക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ എം.ബി രാജേഷ് അനുമതി നിഷേധിക്കുകയായിരുന്നു. തീരത്തെ ഒരുകോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്നം സഭ നിര്‍ത്തി ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.