Skip to main content

പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കുന്നതില്‍ പ്രതിഷേധം. നിരവധി സ്ത്രീകള്‍ മി ടൂ ആരോപണം ഉന്നയിച്ച വൈരമുത്തുവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതിലാണ് പ്രതിഷേധം. ആലങ്കോട് ലീലകൃഷ്ണന്‍, പ്രഭാവര്‍മ്മ, ഡോ.അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ഗായിക ചിന്‍മയി ശ്രീപദ, മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍ പാര്‍വതി തിരുവോത്ത് റിമ കല്ലിങ്കല്‍ എന്നിവര്‍ അവാര്‍ഡ് നിര്‍ണയത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. അടൂര്‍ ഗോപാലകൃഷ്ണനാണ് ചെയര്‍മാന്‍. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.

കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതര്‍. മീന കന്ദസ്വാമി ട്വീറ്റ് ചെയ്തു. പുരസ്‌കാരം പിന്‍വലിക്കണമെന്ന് അക്കാദമി പാട്രണ്‍ ആയ മുഖ്യമന്ത്രി പിണറായി വിജയനോടും ചെയര്‍മാര്‍ അടൂരിനോടും ട്വിറ്ററില്‍ നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒ.എന്‍.വി അക്കാദമിയുടെ ഭാഗമായവര്‍ക്ക് ജൂറിയുടെ തീരുമാനം അംഗീകരിക്കാനാകുന്നതാണോ എന്ന് ധന്യ രാജേന്ദ്രന്‍ ട്വീറ്റ് ചെയ്തു.

പിണറായി വിജയനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ ജൂറിക്കെതിരെ പ്രതിഷേധം അറിയിക്കുന്നുണ്ട്. എന്‍ കാതലാ എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഗാനത്തിലെ വരികള്‍ പീഡോഫിലിക് സ്വഭാവം നിറഞ്ഞതാണെന്ന തരത്തില്‍ വൈരമുത്തുവിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

നാല്‍പതുവര്‍ഷത്തെ ചലച്ചിത്രജീവിതത്തിനിടയില്‍ വൈരമുത്തു രചിച്ച ഏഴായിരത്തോളം കവിതകളില്‍ മിക്കതും മലയാളിയുടെ മനസ്സില്‍ ജീവിക്കുന്നവയാണ്. ഒ.എന്‍.വി കുറുപ്പ് വ്യാപരിച്ച കവിതാ ചലച്ചിത്രഗാനമേഖലയില്‍ തന്നെയാണ് ഏറിയ കൂറും വൈരമുത്തു വ്യാപരിച്ചതും മഹത്തായ നേട്ടങ്ങള്‍ കൈവരിച്ചതും. കവിതക്കുപുറമേ ചില നോവലുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷണ്‍ എന്നിവക്കുപുറമേ പുരസ്‌കാരങ്ങളാല്‍ സമ്പന്നന്‍ കൂടിയാണ് അദ്ദേഹം. മലയാളിയുടെ മനസ്സിനോട് ഏറ്റവും അധികം ഇണങ്ങിയ എഴുത്തുകാരനെന്ന നിലയില്‍ ഒ.എന്‍.വി പുരസ്‌കാരം വന്നു ചേരേണ്ടതുണ്ട് എന്ന് ജഡ്ജിങ് കമ്മറ്റി പറയുന്നു.

2017 മുതലാണ് ഒ.എന്‍.വി ലിറ്റററി അവാര്‍ഡ് നല്‍കി വരുന്നത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി മഹത്തായ സാഹിത്യ സംഭാവനകള്‍ നല്‍കിയവരെയാണ് ഒ.എന്‍.വി അവാര്‍ഡിന് പരിഗണിക്കുന്നതെങ്കിലും ഇതാദ്യമായാണ് മലയാളത്തില്‍ നിന്നല്ലാത്ത സാഹിത്യ പ്രതിഭയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. പ്രഥമപുരസ്‌കാരത്തിന് കവയിത്രി സുഗതകുമാരിയാണ് അര്‍ഹയായിരുന്നത്. എം.ടി വാസുദേവന്‍ നായര്‍, അക്കിത്തം, ഡോ.എം. ലീലാവതി എന്നിവരാണ് തുടര്‍വര്‍ഷങ്ങളില്‍ അവാര്‍ഡിനര്‍ഹരായവര്‍.