Skip to main content

കൊവിഡ് രോഗിയെ പി.പി.ഇ കിറ്റ് ധരിച്ച രണ്ട് പേര്‍ ബൈക്കിലിരുത്തി പോകുന്നതായിരുന്നു ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ. കേരളത്തെ കൊവിഡ് തീവ്രവ്യാപനം ഗുരുതരാവസ്ഥയിലെത്തിയപ്പോള്‍ മാനുഷികത കൈവിടാതെ പ്രവര്‍ത്തിക്കുന്ന ഈ സന്നദ്ധ സേവകര്‍ക്ക് നന്ദി പറയുകയായിരുന്നു പിന്നീട് സമൂഹ മാധ്യമങ്ങള്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അശ്വിന്‍ കുഞ്ഞുമോനും രേഖയുമാണ് രോഗിയുമായി ബൈക്കില്‍ കുതിച്ചത്.

ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലില്‍ പ്രര്‍ത്തിക്കുന്ന കൊവിഡ് ഡൊമസ്റ്റിക് കെയര്‍ സെന്ററില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ 9 മണിയോടെ സെന്ററിലെത്തിയ അശ്വിനും രേഖയും രോഗികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുകയായിരുന്നു. മൂന്നാം നിലയില്‍ കഴിയുന്ന അമ്പലപ്പുഴ കരൂര്‍ സ്വദേശിയായ യുവാവ് അവശനിലയിലാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് രോഗിയെ താഴെയെത്തിക്കുകയും പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. 97 രോഗികളാണ് ഇവിടെ ഉള്ളത്. 

രേഖയുടെ വാക്കുകള്‍

രോഗിക്ക് ശ്വാസം കിട്ടാതെ വന്നപ്പോള്‍ തന്നെ ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് വണ്ടാനത്ത് നിന്ന് ഓടിയെത്താനുള്ള സാവകാശം ചോദിച്ചു. ആംബുലന്‍സ് വരുന്നത് വരെ വെയ്റ്റ് ചെയ്താല്‍ ആളുടെ ജീവന്‍ ആപത്താണെന്ന് കരുതി തൊട്ടടുത്ത സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ ബില്‍ഡിംഗില്‍ നിന്ന് തൊട്ടപ്പുറത്താണ് സഹകരണ ആശുപത്രി. അമ്പത് മീറ്ററിനടുത്ത് ദൂരം കാണും. ഒട്ടും ശ്വാസം കിട്ടാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഓക്സിജന്‍ നല്‍കി. പിന്നീടാണ് ശ്വാസമെടുക്കാനൊക്കെ കഴിഞ്ഞത്.