Skip to main content

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറിന് വേണ്ടി കേരളം കാത്തുവെച്ചത് തിളങ്ങുന്ന ഭൂരിപക്ഷത്തിലൊരു വിജയമാണ്. അരലക്ഷം കടന്ന ഭൂരിപക്ഷത്തിലൊരു ഗംഭീര വിജയം. നിപ്പയും കൊവിഡും തകര്‍ത്തെറിഞ്ഞപ്പോള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യമാതൃക ലോക ശ്രദ്ധയിലെത്തിച്ച ആരോഗ്യമന്ത്രി കൂടിയാണ് കെ.കെ.ഷൈലജ ടീച്ചര്‍. പിണറായി വിജയന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ അത്രതന്നെ തന്നെ സ്വീകാര്യതയും ജനകീയതയുമുള്ള കാബിനറ്റ് അംഗം. കൂത്തുപറമ്പ് ഘടകക്ഷിക്ക് നല്‍കിയപ്പോള്‍ മട്ടന്നൂരിലേക്ക് മണ്ഡലം മാറേണ്ടി വന്ന കെ.കെ. ഷൈലജ ഇക്കുറി തിരുത്തിയത് കേരളത്തിലെ ജനവിധിയുടെ ചരിത്രം തന്നെയാണ്.

മട്ടന്നൂരില്‍ നിന്ന് ജനവിധി നേടിയ കെ.കെ ഷൈലജ ടീച്ചര്‍ 61000ത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം സ്വന്തമാക്കിയാണ് വീണ്ടും നിയമസഭയിലെത്തുന്നത്. കെ.കെ ഷൈലജ കൈകാര്യം ചെയ്ത സാമൂഹിക നീതി വകുപ്പും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016ല്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു കെ.കെ ഷൈലജ വിജയിച്ചത്. തൊട്ട് മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ സണ്ണി ജോസഫിനോട് പരാജയപ്പെട്ടിരുന്നു.

മട്ടന്നൂര്‍ പഴശ്ശിരാജ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഷൈലജ മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. സഭയിലും പുറത്തും ലിംഗവിവേനത്തിനെതിരെ ശബ്ദമുയര്‍ത്തിയ നേതാവ് കൂടിയാണ് കെ.കെ ഷൈലജ. കെ.എം.ഷാജി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ തുറന്നടിച്ച് കെ.കെ ഷൈലജ നടത്തിയ പ്രസംഗം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.

2020 ജൂണ്‍ 23 ന് ഐക്യരാഷ്ട്രസഭ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.കെ ഷൈലജ ടീച്ചറിനെ ആദരിച്ചിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ യു.എന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചിരുന്നു.

പിണറായി വിജയന്‍ മന്ത്രിസഭയിലെ വ്യവസായ മന്ത്രി കൂടിയായിരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇ.പി ജയരാജന്‍ കഴിഞ്ഞ വട്ടം മട്ടന്നൂരില്‍ വിജയിച്ചത് 43,381 വോട്ടുകള്‍ നേടിയാണ്. ഭൂരിപക്ഷം കുത്തനെ വര്‍ധിപ്പിച്ചെന്നതിനപ്പുറം അഞ്ച് വര്‍ഷക്കാലം ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ ഷൈലജ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ ചരിത്രനേട്ടം.