Skip to main content

വാക്സിന്‍ ചലഞ്ചില്‍ കൈയില്‍ ഉണ്ടായിരുന്ന 2 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ ബീഡിതൊഴിലാളി ജനാര്‍ദനന്‍. മുഖ്യമന്ത്രിയെ കുടുക്കുവാന്‍ വേണ്ടിയാണ് 400 രൂപ വാക്സിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് കേന്ദ്രം പറയുന്നത്. വാക്സിന്റെ വില ഈ കൊച്ചു കേരളത്തിന് താങ്ങാന്‍ കഴിയില്ല. അതുകൊണ്ടാണ് താന്‍ ഈ തുക നല്‍കുന്നതെന്ന് ജനാര്‍ദനന്‍ പറയുന്നു. കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്കു പാലിക്കാന്‍ വേണ്ടിയാണ് ജനാര്‍ദനന്‍ തന്റെ സമ്പാദ്യം മുഴുവന്‍ വാക്സിന്‍ ചലഞ്ചിലൂടെ നല്‍കിയത്.

ജനാര്‍ദ്ദനന്റെ പ്രതികരണം;

ഞാനൊരു ബീഡി തൊഴിലാളിയാണ്. 36 വര്‍ഷം ദിനേശ് ബീഡിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടം വിട്ടിട്ട് പന്ത്രണ്ട് വര്‍ഷമായി. ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്റെ ഭാര്യ കഴിഞ്ഞ വര്‍ഷമായിരുന്നു മരിച്ചത്. ഓളെ ഗ്രാറ്റിവിറ്റിയും ഞാന്‍ സമ്പാദിച്ച കാശില്‍ നിന്നും മിച്ചം വെച്ച തുകയുമാണ് സംഭാവന ചെയ്തത്. മുഖ്യമന്ത്രി വാക്സിന്‍ സൗജന്യമായി നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ കേന്ദ്ര പറഞ്ഞത് സംസ്ഥാനം 400 രൂപ കൊടുക്കണമെന്നാണ്. ഇത്രയും തുക സംസ്ഥാനത്തിന് താങ്ങില്ല. ഇത് മുഖ്യമന്ത്രിയെ കുടുക്കുവാന്‍ വേണ്ടി ചെയ്യുന്നതാണ്. കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്കു പാലിക്കാന്‍ വേണ്ടിയാണ് ആകെയുള്ള തുകയായിട്ടും സംഭാവന ചെയ്തത്. ഞാന്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരനാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ കൊടുക്കുന്നവരാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരന്‍. എന്റെ ജീവിതത്തില്‍ അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ ജീവന്‍ കൊടുക്കും. കേരളത്തില്‍ കഴിവും സമ്പത്തുമുള്ള ജനങ്ങളാണ് ഉള്ളത്. നമ്മള്‍ എല്ലാവരും ഒരുമിച്ച് നിന്നാല്‍ വാക്സിന്റെ പ്രതിസന്ധി നമുക്ക് ഒരുമിച്ച് നേരിടാം.

ഞാനൊരു വികലാംഗനാണ്. എന്റെ ഇടത്തെ ചെവിക്ക് കേള്‍വിശക്തിയില്ല. വലത്തെ ചെവി ഓപ്പറേഷന്‍ ചെയ്തിരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ ചിലവിലായിരുന്നു ഓപ്പറേഷന്‍ ചെയ്തത്. എന്റെ ചെവി ഓപ്പറേഷന്‍ ചെയ്ത ജില്ലാ ആശുപത്രി അധികൃതരോട് എനിക്ക് നന്ദിയുണ്ട്. ഈ സംഭാവനയ്ക്കു പിന്നില്‍ അതും ഒരു പ്രേരണയാണ്. ഈ കൊവിഡ് സാഹചര്യത്തില്‍ എല്ലാവരും ഇടുങ്ങിയ ചിന്താഗതി മാറ്റിവെച്ച് പരസ്പരം സഹായിക്കണം.