Skip to main content

കൊവിഡ് രോഗികളുടെ എണ്ണം വര്‍ക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. കൊവിഡ് കിടക്കകളുടെ എണ്ണം 486-ല്‍ നിന്ന് 1400 -ലേക്ക് വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1100 കിടക്കകളും എസ്.എ.ടി ആശുപത്രിയില്‍ 300 കിടക്കകളും എന്ന രീതിയിലായിരിക്കും സജ്ജീകരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോഗ്യമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 115 ഐ.സി.യു കിടക്കകള്‍ 200 ആക്കി വര്‍ധിപ്പിക്കും, അതില്‍ 130 എണ്ണം വെന്റിലേറ്റര്‍ സൗകര്യമുള്ളതായിരിക്കും. 227 ഓക്സിജന്‍ കിടക്കകള്‍ 425 ആയി വര്‍ധിപ്പിക്കും. കിടക്കകള്‍ വര്‍ധിപ്പിക്കുന്നതനുസരിച്ച് ഉപകരണങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കും. കൊവിഡ് ഇതര രോഗികളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കുകളിലേക്ക് മാറ്റും.

പുതിയ ഉപകരണങ്ങള്‍ക്ക് പുറമേ മറ്റാശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. 150 നഴ്സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനേയും എന്‍എച്ച്എം വഴി അടിയന്തരമായി നിയമിക്കും. നഴ്സുമാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിങ്കളാഴ്ച മെഡിക്കല്‍ കോളേജില്‍ നടക്കുന്നതാണ്. ഒഫ്ത്താല്‍മോളജി, റെസ്പിറേറ്ററി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയമിക്കാന്‍ തീരുമാനമായെന്നും ആരോഗ്യമന്ത്രി പറയുന്നു.