Skip to main content

'ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ലെന്ന് അറിയിച്ചുക്കൊണ്ട് കണ്ണൂര്‍ പയ്യന്നൂരിലെ അമ്പലപ്പറമ്പില്‍ സ്ഥാപിച്ചിരുന്ന വിവാദ ബോര്‍ഡ് നീക്കം ചെയ്തു. മത സ്പര്‍ധ ഉണ്ടാക്കുന്ന വിധത്തിലുള്ള ബോര്‍ഡിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തികഞ്ഞ മുസ്ലീം വിരോധം വരും തലമുറയിലേക്ക് കൂടി കുത്തിവെക്കുന്ന ഇത്തരം അറിയിപ്പുകള്‍ കേരളത്തിലെ മതേതര സമൂഹം തികഞ്ഞ അവഗണനയോടെ തള്ളിക്കളയണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കമന്റുകള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം പ്രദേശം സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമാണെന്നും അതിനാല്‍ പാര്‍ട്ടിക്കും ഇത്തരമൊരു സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന കുറ്റപ്പെടുത്തലുകളും ഉയര്‍ന്നിരുന്നു.

ബോര്‍ഡ് അടിയന്തിരമായി എടുത്തു മാറ്റണമെന്ന് പുരോഗമന കലാസാഹിത്യസംഘം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. മതസ്പര്‍ധകളില്ലാത്ത മാനവികതയാണ് ഉത്സവങ്ങള്‍ നല്‍കുന്ന സന്ദേശം. നാനാജാതി മതസ്ഥരും ഒത്തുചേരുന്ന ഇടമാണ് ഉത്സവപറമ്പ്. അതിനെ അന്യ മതസ്പര്‍ധ വളര്‍ത്തുന്ന ഇടമായി ചുരുക്കുന്നതിന് വലിയ വില കൊടുക്കേണ്ടി വരും. രാജ്യത്തുടനീളം സംഘപരിവാര ശക്തികള്‍ ന്യുനപക്ഷങ്ങളെ വേട്ടയാടുമ്പോള്‍ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കുകയാണ് നമ്മുടെ നാട്. അത്തരം സാഹചര്യത്തില്‍ വിഭാഗീയ ആശയങ്ങള്‍ സമൂഹത്തില്‍ വേരുറപ്പിക്കുന്നതിന് ഇത് വഴിയൊരുക്കും. കലാ-സാംസ്‌കാരിക രംഗത്ത് വഴിവെളിച്ചമായി ശോഭിക്കുന്ന ഗ്രാമ പൈതൃകത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇത്തരം സംഭവങ്ങള്‍ എന്ന്പുരോഗമന കലാസാഹിത്യസംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു.