Skip to main content

റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവടുകള്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ നവീനിനെയും ജാനകിയേയും പിന്തുണച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ ക്യാമ്പയിന്‍ ആരംഭിച്ചു. റെസിസ്റ്റ് ഹേറ്റ് എന്ന ക്യാമ്പയിന്റെ ഭാഗമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ നൃത്ത ചുവടുകളുമായി രംഗത്ത് വന്നു.

വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം #resisthate ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാന്‍- എന്ന കുറിപ്പിനൊപ്പം വിദ്യാര്‍ഥികളുടെ പേരുകളും പങ്കുവെച്ചിട്ടുണ്ട്. നവീനും ജാനകിയും ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ഥികളൊപ്പം നൃത്തം ചെയ്തു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ക്യാമ്പയിന്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ നൃത്ത ചുവടുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

നവീനിന്റെയും ജാനകിയുടെയും പേരുകള്‍ ചൂണ്ടിക്കാണിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. കൃഷ്ണ രാജ് എന്ന വക്കീലായിരുന്നു ഇരുവര്‍ക്കുമെതിരെ ലവ് ജിഹാദ് ആരോപണവുമായി ആദ്യം രംഗത്ത് വന്നത് . തുടര്‍ന്ന് വിഷയം വലിയ ചര്‍ച്ചയാവുകയും പ്രമുഖര്‍ അടക്കം നവീനിനെയും ജാനകിയേയും പിന്തുണച്ചുക്കൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു.

എന്നാല്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് നവീനും ജാനകിയും മറുപടിയും നല്‍കിയിരുന്നു. വളരെ കുറച്ച് പേര്‍ മാത്രമാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഭൂരിപക്ഷവും കാര്യങ്ങളെ പോസ്റ്റിറ്റീവ് ആയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു . പറയുന്നവര്‍ പറയട്ടെ. നമ്മള്‍ നല്ല സുഹൃത്തുക്കളാണ്. തുടര്‍ന്നും ഒരുമിച്ച് ഡാന്‍സ് ചെയ്യുമെന്നും ഇരുവരും പറഞ്ഞു.