Skip to main content

ഇടുക്കി ഇരട്ടയാറിലെ എല്‍.ഡി.എഫ് പ്രചാരണ യോഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് നടത്തിയ അധിക്ഷേപം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കടുത്ത സ്ത്രീ വിരുദ്ധ പ്രയോഗമാണ് ജോയ്‌സ് ജോര്‍ജ് നടത്തിയതെന്നുള്ള പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജോയ്‌സ് ജോര്‍ജ്. കുമളി അണക്കരയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്. ജോയ്സിന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തെ പിന്താങ്ങി മന്ത്രി എം.എം. മണി അടക്കമുള്ള സദസ് ചിരിക്കുന്നതും വീഡിയോയിലുണ്ട്.

രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ മാത്രമുള്ള കോളജിലേ പോകൂ. അവിടെ നിന്ന് നിവര്‍ന്ന് നില്‍ക്കാനും വളഞ്ഞുനില്‍ക്കാനും പഠിപ്പിക്കും. പെണ്‍കുട്ടികള്‍ അങ്ങനെയൊന്നും ചെയ്യരുത്, രാഹുല്‍ പെണ്ണ് കെട്ടിയിട്ടില്ല. ഇതായിരുന്നു സ്ത്രീവിരുദ്ധത നിറഞ്ഞ ജോയ്സിന്റെ പ്രസംഗം.

ജോയ്സിന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ജോയ്സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നും പ്രസ്താവന ലൈംഗിക ചുവയുള്ളതും സ്ത്രീവിരുദ്ധവുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്ഥാവനയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു. പരാമര്‍ശത്തില്‍ ജോയ്‌സിനെ തിരുത്തി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫ് നയമല്ലെന്നും രാഷ്ട്രീയമായാണ് രാഹുല്‍ ഗാന്ധിയെ മുന്നണി നേരിടുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.