Skip to main content

കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് വാഹനങ്ങളില്‍ കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്നതിനെതിരെ ആരംഭിച്ച ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തിവെച്ചു. വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും നീക്കം ചെയ്യാനുള്ള കര്‍ശന നടപടിയായാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചത്. ഇതിനായുള്ള വാഹനപരിശോധനകളും പിഴ നടപടികളും നിര്‍ത്തിവെക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, പതിവ് വാഹനപരിശോധന തുടരും.

ഇസഡ് കാറ്റഗറി ഒഴികെയുള്ള വാഹനങ്ങള്‍ക്കെല്ലാം നടപടി നേരിടേണ്ടിവന്നു. മന്ത്രിമാരുടെയും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ക്ക് കര്‍ട്ടനുകള്‍ നീക്കേണ്ടിയുംവന്നു. ഇതോടെ സര്‍ക്കാര്‍ തലത്തിലുള്ള സമ്മര്‍ദം കാരണമാണ് ഓപ്പറേഷന്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് ആക്ഷേപമുണ്ട്. ഞായറാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരിശോധനകള്‍. തടഞ്ഞുനിര്‍ത്തിയും ക്യാമറ വഴിയും നടത്തിയ പരിശോധനകളില്‍ നൂറുകണക്കിനു വാഹനങ്ങള്‍ക്കാണ് ഇ-ചെലാന്‍ വഴി പിഴ നോട്ടീസ് അയച്ചത്. 

രണ്ടു ദിവസം പരിശോധന നടത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വിശദീകരണം. അഞ്ചുദിവസത്തെ നടപടിക്കിടെ സംസ്ഥാനത്ത് അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്.