Skip to main content

കൊവിഡ് മഹാമാരിക്ക് വാക്‌സിന്‍ കണ്ട് പിടിച്ചത് ലോകജനതയ്ക്ക് ഏകിയ ആശ്വാസം ചെറുതൊന്നുമല്ല. കൊവിഡ് വാക്‌സിനെ എല്ലാ സംസ്ഥാനങ്ങളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ആദ്യഘട്ടങ്ങളിലുണ്ടായിരുന്ന വാക്‌സിന്‍ കുത്തിവെപ്പ് മുന്നേറ്റം പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ കാണുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

കേരളമുള്‍പ്പെടെ 4 സംസ്ഥാനങ്ങളിലാണ് വാക്‌സിന്‍ കുത്തിവെപ്പില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ കണക്കില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും 25 ശതമാനത്തില്‍ താഴെയാണ് വാക്‌സിന്‍ കുത്തിവെപ്പ് നടക്കുന്നത്. വാക്‌സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നത് എന്നാണ് കേരളത്തിന്റെ പക്ഷം. കുറവ് വാക്‌സിന്‍ കുത്തിവെപ്പ് രേഖപ്പെടുത്തിയതില്‍ പഞ്ചാബും ഛത്തീസ്ഗഢും തൊട്ടുപുറകെയുണ്ട്. 

ഇത് സംബന്ധിച്ചുള്ള അതൃപ്തി കേന്ദ്രസര്‍ക്കാര്‍ വാക്‌സിനേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. നാല് സംസ്ഥാനങ്ങളോടും വാക്‌സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. 

മികച്ച രീതിയില്‍ കുത്തിവെപ്പ് സ്വീകരിച്ച കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയും റിവ്യൂ മീറ്റില്‍ കേന്ദ്രം പരാമര്‍ശിച്ചു. 70 ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ കുത്തിവെപ്പ്. 

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 50 പേരില്‍ താഴെ മാത്രം പേരാണ് കഴിഞ്ഞ ദിവസം കുത്തിവെപ്പെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ പ്രകാരം ഒരു ദിവസം 100 പേര്‍ കുത്തിവെപ്പ് സ്വീകരിക്കേണ്ടതുണ്ട്.

ആദ്യ ദിവസം 161 സെഷനുകളിലായി 2,945 പേര്‍ തമിഴ്നാട്ടില്‍ കുത്തിവെപ്പെടുത്തു. കേരളത്തില്‍ 133 സെഷനുകളായി 8,062 പേരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്. ഛത്തീസ്ഗഢ്  97 സെഷനുകള്‍ നടത്തി 5,592 ഗുണഭോക്താക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കി. പഞ്ചാബ് 59 സെഷനുകളിലായി 1,319 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി. ആദ്യ ദിവസം ആന്ധ്രാപ്രദേശില്‍ 332 സെഷനുകളിലായി 18,412 പേരാണ് കുത്തിവെപ്പ് സ്വീകരിച്ചത്. കര്‍ണാടകയില്‍ 242 സെഷനുകളിലായി 13,594 പേരും തെലങ്കാനയില്‍ 140 സെഷനുകളിലായി 3,653 പേരും കുത്തിവെപ്പെടുത്തു.

തിങ്കളാഴ്ചത്തെ കണക്കുപ്രകാരം തമിഴ്നാട്ടില്‍ 7628 പേര്‍ കുത്തിവെപ്പെടുത്തു. കേരളം- 7,070, ചത്തീസ്ഗഡ്- 4459, പഞ്ചാബ് - 1882 , ആന്ധ്ര- 9758, കര്‍ണാടക- 36,888, തെലങ്കാന- 10,352 എന്നിങ്ങനെ പോകുന്നു കുത്തിവെപ്പെടുത്തവരുടെ എണ്ണം.