Skip to main content

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മല്‍സരിക്കാനാണ് ജോസ് കെ മാണി എം.പി സ്ഥാനം രാജിവെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച എം.പി സ്ഥാനം ജോസ്.കെ മാണി രാജിവെക്കാത്തതിനെതിരെ കോണ്‍ഗ്രസ് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

കേരളാ കോണ്‍ഗ്രസ് എം പിളര്‍ത്തി ഇടതുമുന്നണിയിലെത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ നിലവില്‍ പാലാ എം.എല്‍.എ ആയ മാണി സി കാപ്പനും പാര്‍ട്ടിയായ എന്‍.സി.പിയും എല്‍.ഡി.എഫ് വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അങ്ങനെ എന്‍.സി.പി പോകുന്നെങ്കില്‍ പോകട്ടെയെന്നാണ് സി.പി.എം നിലപാടെന്ന് ഉറപ്പായതോടെയാണ് ജോസ് കെ മാണി എം.പി സ്ഥാനം രാജിവച്ച് നിയമസഭയില്‍ കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടായതോടെയാണ് രാജ്യസഭാ എം.പി സ്ഥാനം ജോസ് കെ മാണി രാജിവെക്കുന്നത്. ജോസ് കെ മാണി രാജിവച്ച ഒഴിവില്‍ വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്നും സൂചനകളുണ്ട്. രാജ്യസഭാ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം പീന്നീട് തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളായ സ്റ്റിഫന്‍ ജോര്‍ജ്, പി.കെ സജീവ്, പി.ടി ജോസ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന.