Skip to main content

കാരക്കോണം ത്രേസ്യാപുരത്ത് കൊല്ലപ്പെട്ട ശാഖയെ വിവാഹം കഴിച്ചത് സ്വത്ത് മോഹിച്ചെന്ന് അരുണ്‍ പോലീസിന് മൊഴി നല്‍കി. കൊലപാതകം നടത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ശാഖയുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഇന്ന് നടക്കും. 

താന്‍ വിവാഹിതനാണെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലെന്നും അരുണ്‍ പോലീസിനോട് വെളിപ്പെടുത്തി.   പ്രായത്തില്‍ കൂടിയ സ്ത്രീയുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞ് കൂട്ടുകാര്‍ പലപ്പോഴും കളിയാക്കിയിരുന്നതും തന്നില്‍നിന്ന് ഒരു കുഞ്ഞു വേണമെന്ന ശാഖയുടെ ആവശ്യവും അസ്വസ്ഥനാക്കിയിരുന്നു എന്നും അരുണ്‍ പറഞ്ഞു. 

ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളിലെ ഹാളില്‍ അബോധാവസ്ഥയില്‍ ശാഖയെ കണ്ടെത്തിയത്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. വൈദ്യുത അലങ്കാര ആര് വിളക്കില്‍ നിന്ന് ഷോക്കേറ്റു എന്നാണ് ശാഖയുടെ ഭര്‍ത്താവ് അരുണ്‍ നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്. എന്നാല്‍ ശാഖയെ അപകടപ്പെടുത്തി എന്ന നിഗമനത്തില്‍ എത്തി നില്‍ക്കുകയാണ് പോലീസ്.

ബ്യൂട്ടീഷനും എല്‍ഐസി ഏജന്റുമായ ശാഖ പരിചയപ്പെട്ട നാള്‍ മുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെ ശാഖ വിവാഹ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചത് അരുണിനെ കൂടുതല്‍ അസ്വസ്ഥനാക്കി. ഇതുസംബന്ധിച്ച് വഴക്കുകള്‍ പതിവായിരുന്നു.