Skip to main content

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതുവഴി പ്രതികളെ കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം.

ഡിസംബര്‍ 17-ാം തീയതി വൈകിട്ട് 5.45-നാണ് പ്രതികളായ രണ്ടുപേരും ഷോപ്പിങ് മാളിലെത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം ഇവര്‍ മാളില്‍ ചെലവഴിച്ചു. രാത്രി 7.02-നാണ് നടിക്ക് നേരെ മോശംപെരുമാറ്റമുണ്ടായത്.ഇതിനുപിന്നാലെ 7.45-ഓടെ മാളില്‍നിന്ന് പുറത്തിറങ്ങി ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെത്തി. ഇവിടെനിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും എത്തി. രാത്രിയോടെ ഇരുവരും ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍നിന്ന് പോയെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരും ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് കരുതുന്നു.

മാസ്‌ക് ധരിച്ചതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തതാണ് പോലീസിനെ കുഴക്കുന്നത്. അതേസമയം, ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഇവരെ പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് കരുതുന്നത്. മാളില്‍ പേരോ നമ്പറോ നല്‍കാതെ കബളിപ്പിച്ച പ്രതികള്‍ ഒരു സാധനം പോലും മാളില്‍നിന്ന് വാങ്ങിയിട്ടില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.