Skip to main content

വീട്ടുജോലിക്കാരി ഫ്ളാറ്റില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍, ഫ്ളാറ്റുടമയായ അഭിഭാഷകന്‍ ഇംതിയാസിനെതിരെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍. കേസുമായി മുന്നോട്ടുപോകരുതെന്ന് ഫ്ളാറ്റുടമ ആവശ്യപ്പെട്ടെന്ന് ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. പണം വാഗ്ദാനം ചെയ്യുകയും വെള്ള പേപ്പറില്‍ ഫ്ളാറ്റുടമയുടെ ബന്ധുക്കള്‍ തന്നെക്കൊണ്ട് ഒപ്പുവെപ്പിക്കുകയും ചെയ്തെന്നും ഇയാള്‍ പറഞ്ഞു. ശരിയായ രീതിയില്‍ കാഴ്ചയില്ലാത്ത ശ്രീനിവാസനെ കൊണ്ട് നിര്‍ബന്ധിച്ച് വെള്ളപേപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നു.

ഇംതിയാസിന്റെ ബന്ധുക്കളും ഡ്രൈവറുമാണ് തന്നെ സമീപിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇംതിയാസിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ശ്രീനിവാസനും കുമാരിയുടെ ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആയതിനാല്‍ കുമാരിയുടെ പോസ്റ്റ്മോര്‍ട്ടം വൈകുകയാണ്. എന്നാല്‍ ഇത് മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ശ്രീനിവാസന്‍ ആരോപിച്ചു. 

വിഷയത്തില്‍ പോലീസിനെതിരെ വനിതാ കമ്മീഷന്‍ രംഗത്തെത്തി. നേരത്തെയും ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇംതിയാസെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അലംഭാവമുണ്ടായെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുന്‍പ് 14 വയസ്സുള്ള കുട്ടിയെ വീട്ടില്‍ നിര്‍ത്തി ജോലി ചെയ്യിക്കുകയും ഇയാളും ഭാര്യയും ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ജോലി ചെയ്യുന്നില്ലെന്ന് പറഞ്ഞ് കുട്ടിയെ അടിക്കുകയും നെഞ്ചത്ത് ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ചെയ്തെന്നാണ് പരാതി, ഈ കേസില്‍ ഇംതിയാസ് അഹമ്മദ് പ്രതിചേര്‍ക്കപ്പെട്ടിരുന്നു. പക്ഷേ അന്ന് ദുര്‍ബലവകുപ്പുകളാണ് പോലീസ് ചുമത്തിയത്. പിന്നീട് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പരാതിയില്ലെന്ന് പറഞ്ഞ് കേസ് തള്ളുകയുമായിരുന്നു. ഇതില്‍ പുനരന്വേഷണം വേണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.