Skip to main content

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അശ്വിന്‍ എന്ന ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാപിതാക്കളെയും പിന്നീട് കൊവിഡ് പോസിറ്റീവായി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആശുപത്രിയിലെ നാലാം നിലയിലേക്ക് ലിഫ്റ്റില്‍ കൂട്ടിക്കൊണ്ടുപോയി അശ്വിന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി. കോണിപ്പടി വഴി താഴെയിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഫര്‍ണിച്ചറുകള്‍ നിരത്തി വഴി അടച്ചിരുന്നു. തുടര്‍ന്ന് ലിഫ്റ്റില്‍ കയറിയാണ് യുവതി രക്ഷപ്പെട്ടത്. 

ആശുപത്രിയിലെ രജിസ്റ്ററില്‍ നിന്ന് യുവതിയുടെ നമ്പര്‍ ശേഖരിച്ച അശ്വിന്‍ ആദ്യം വാട്ട്സ് ആപ്പിലേക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു. ഇത് തുടര്‍ന്നതോടെ യുവതി ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് പിപിഇ കിറ്റ് ധരിച്ചെത്തിയ ജീവനക്കാരന്‍ ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.