Skip to main content

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.

നിക്ഷേപകര്‍ക്ക് പണം പറഞ്ഞ സമയത്തിനകം തിരിച്ചുനല്‍കാന്‍ എം.എല്‍.എയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്‌ന പരിഹാരത്തിനായി ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിന്‍ഹാജി  നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നം എം.എല്‍.എ തന്നെ നേരിടണമെന്ന് ലീഗ് നേതൃത്വം നിലപാടെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് എം.എല്‍.എയേയും ചോദ്യം ചെയ്യുന്നത്.