Skip to main content

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ തിരുവല്ലയിലെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വ്യാഴാഴ്ച രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ആദായനികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ്. ഇന്നലെ രാത്രി കോട്ടയത്ത് എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നിരവധി വാഹനങ്ങളിലായി രാവിലെ ആറരയോടെ തിരുവല്ലയിലെത്തുകയായിരുന്നു. 

ഡല്‍ഹി, മുംബൈ കേന്ദ്രത്തിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കംടാക്‌സുമാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. കേരളാ പൊലീസാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്.

2012 ല്‍ കെ.പി യോഹന്നാന് എതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കെ.പി യോഹന്നാനും സ്ഥാപനങ്ങള്‍ക്കുമെതിരെ നേരത്തെ തന്നെ നിരവധി ആരോപണങ്ങളും പരാതിയും ഉയര്‍ന്നിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ച് കൂടാതെ അദ്ദേഹത്തിന് നിയന്ത്രണമുള്ള ഗോസ്പര്‍ ഫോര്‍ ഏഷ്യ ട്രസ്റ്റിനെതിരെയും പരാതികളുണ്ടായിരുന്നു.