Skip to main content

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ നടപടി. മ്യൂസിയം സി.ഐയേയും എസ്ഐയേയും സ്ഥലം മാറ്റി. എ.ആര്‍ ക്യാമ്പിലേക്കാണ് ഇവര്‍ക്ക് സ്ഥലം മാറ്റം. അഞ്ച് പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അന്വേഷണത്തിനു ശേഷം കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരക്കാര്‍ എത്തി പ്രതിഷേധിച്ചതിലാണ് സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നടപടി സ്വീകരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. മുഖ്യമന്ത്രി വസതിയില്‍ ഉണ്ടായിരിക്കെയാണ് പോലീസിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. സംഭവത്തില്‍ കമ്മീഷണറേയും ഡി.സിപിയേയും വിളിച്ച് മുഖ്യമന്ത്രി കാരണം തിരക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് ജംഗ്ഷന് സമീപം പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇതിനിടെ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറി ഗാര്‍ഡ് റൂമിന് മുമ്പിലെത്തി പ്രതിഷേധിക്കുകയായിരുന്നു.