Skip to main content

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് പുറത്ത്. ബിനീഷ് കോടിയേരിയാണ് തന്റെ 'ബോസെ'ന്ന് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഇ.ഡി. പറയുന്നുണ്ട്. വലിയ സാമ്പത്തിക ഇടപാടുകള്‍ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുണ്ട്. ഇക്കാര്യം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും ഇഡിയോടും മുഹമ്മദ് അനൂപ് സമ്മതിക്കുന്നുണ്ട്.

മൂന്നരക്കോടിയോളം രൂപ ബിനീഷ് അനൂപ് മുഹമ്മദിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കിയുള്ള സാമ്പത്തിക ഇടപാടുകളുടെ ഉറവിടത്തെ കുറിച്ച് ബാങ്ക് രേഖകളുടെയും മറ്റും സഹായത്തോടെ ചോദിക്കുമ്പോള്‍ ബിനീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കള്ളപ്പണ നിരോധന നിയമപ്രകാരം അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ബംഗളൂരുവില്‍ തുടരുകയാണ്. നിലവില്‍ കള്ളപ്പണ നിരോധന നിയമത്തിന്റെ മൂന്നും നാലും വകുപ്പുകളാണ് ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്.