Skip to main content

വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് വാളയാര്‍ കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. വെറും 3 മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റി ലത ജയരാജിനെ നിയമിച്ചത്. പ്രതിക്കായി ഹാജറായ സിഡബ്ല്യുസി ചെയര്‍മാനെതിരെ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മാറ്റിയതെന്നും ജലജ മാധവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടര്‍മാരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെയാണ് ജലജ രംഗത്തെത്തിയത്. 

വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍മാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് ജലജ മാധവന്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം??

സിഎമ്മിന്റെ പത്ര സമ്മേളനം.... വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടര്‍മാര്‍... അവരെ മാറ്റുകയും ചെയ്തു. എല്ലാം ശുഭം..വാളയാര്‍ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം പ്രോസിക്യൂട്ടര്‍ ആയിരുന്നു ഞാന്‍. തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല. സത്യ വിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങള്‍ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യുഡിഎഫ് കാലത്തുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കേസ് കൊടുക്കുകയും സ്റ്റേയുടെ ബലത്തില്‍ തുടരുകയും ചെയ്തു. ഒടുവില്‍ കേസില്‍ സര്‍ക്കാര്‍ ജയിച്ചപ്പോള്‍ അവരെ മാറ്റുകയും 2019 മാര്‍ച്ച് മാസത്തില്‍ ഈ ആറ് പ്രോസിക്യൂട്ടര്‍മാരെ മാറ്റി പുതിയ പ്രോസിക്യൂട്ടര്‍മാര്‍ വന്നു. അങ്ങിനെയാണ് എന്റെയും നിയമനം. എന്നാല്‍ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും ഹോം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്സ്ട്രാ ഓര്‍ഡിനറി ഓര്‍ഡര്‍ പ്രകാരം എന്നെ മാറ്റി വീണ്ടും യുഡിഎഫ് കാലത്തെ, എല്‍ഡിഎഫ് സര്‍ക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസിക്യൂട്ടറിനെ വീണ്ടും നിയമിച്ചു. അതും ഹോം ഡിപ്പാര്‍ട്ട്മെന്റ് ഓര്‍ഡര്‍ പ്രകാരം. ഇവിടെയാണ് ഒരു വിശദീകരണം ആവശ്യമുള്ളത്. എന്തിന് എന്നെ മാറ്റി എന്ന് ഒരു ഓര്‍ഡറിലും പറഞ്ഞിട്ടില്ല. അതെന്തായാലും വീണ്ടും യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറിനെ തന്നെ അപ്പോയിന്റ് ചെയ്യാനുള്ള കാരണമെന്ത്? അതിന്റെ പിന്നിലെ കാരണം എന്ത്?
ചാക്കോയും സോജനും എഫിഷ്യന്റ് ആയി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ സിഎമ്മിന്റെ കണ്ടെത്തല്‍?

വാളയാര്‍ കേസില്‍ സിഡബ്ല്യുസി ചെയര്‍മാന്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോള്‍ സത്യമായി മൊഴി കൊടുത്തതിന് പിറകെയാണ് എന്നെ മാറ്റിയത്. അപ്പോള്‍ മാറ്റുന്നതിനുള്ള കാരണം ഏതാണ്ട് വ്യക്തമാണ്.

വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍മാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. ഞാനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോള്‍ തോന്നുന്നു. ഇക്കാര്യത്തില്‍ ആരുമായും ഒരു ചര്‍ച്ചക്ക് ഞാന്‍ തയ്യാറാണ്.

മൊത്തമായി ഒരുമിച്ചു എഴുതിയാല്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷന്‍ തെളിവെടുപ്പിനെ കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെ.