Skip to main content

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പ്രതിഷേധം. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ യുവമോര്‍ച്ച, യുത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് എന്നീ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. 

തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം അരങ്ങേറി. പലയിടത്തും പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ച യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവരുടെ മാര്‍ച്ച് മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. 

മന്ത്രിയുടെ രാജിവരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കെ.ടി. ജലീല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം മലപ്പുറം വളാഞ്ചേരി കാവുപുറത്തെ വീട്ടിലാണ് അദ്ദേഹമുള്ളത്. കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവനെതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.