Skip to main content

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചു. 6 മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. എന്നാല്‍ കൊവിഡ് വ്യാപനവും അതേ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് ജഡ്ജി കോടതിയെ അറിയിച്ചത്. ഈ ആവശ്യം ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ നേതൃത്വം നല്‍കുന്ന മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ പ്രത്യേക ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി വര്‍ഗീസിനെ കേസിന്റെ വിചാരണയ്ക്കായി നിയോഗിച്ചത്. 

2019 നവംബര്‍ 29ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ 6 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചില ഹര്‍ജിയകള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നതിനാല്‍ അന്തിമ വിചാരണ ആരംഭിക്കുന്നത് വൈകി.

നിലവില്‍ നടിയുടെ ക്രോസ് വിസ്താരമാണ് കോടതിയില്‍ നടക്കുന്നത്.