Skip to main content

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ ഒളിവിലായിരുന്ന രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അന്‍സര്‍, ഉണ്ണി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലെ പ്രധാനപ്പെട്ട എല്ലാ പ്രതികളും പിടിയിലായി എന്നാണ് വിവരം. 6 പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 8 പേരാണ് ഇതുവരെ പോലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരില്‍ ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മറ്റ് രണ്ട് പേരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റാണ് ഉച്ചയോടെ രേഖപ്പെടുത്തുക. ഇവരോടൊപ്പം ഇന്ന് പുലര്‍ച്ചെ പിടിയിലായ അന്‍സാറും ഉണ്ണിയുമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റ് രണ്ട് പേര്‍.ഇവരുടെ അറസ്റ്റ് നാളെയാവും രേഖപ്പെടുത്തുക.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്ന് പോസ്റ്റ്മോര്‍ട്ടം നിഗമനം.ഇന്നലെ പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്.