Skip to main content

അനില്‍ നമ്പ്യാരുമായി 2018 മുതല്‍ ബന്ധമുണ്ടെന്നും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട അന്ന് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ച് സ്വര്‍ണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോണ്‍സുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി. ബിജെപിക്ക് വേണ്ടി യുഎഇ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ അനില്‍ നമ്പ്യാര്‍ അഭ്യര്‍ത്ഥിച്ചതായും സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അറ്റ്ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയിലായ സമയത്താണ് അനില്‍ നമ്പ്യാരുമായി പരിചയപ്പെടുന്നതെന്ന് സ്വപ്ന സുരേഷ് പറയുന്നു. ദുബായില്‍ ഒരു വഞ്ചനാക്കേസ് നില നില്‍ക്കുന്നതിനാല്‍ അറസ്റ്റ് ഭയന്ന് അനില്‍ നമ്പ്യാര്‍ക്ക് ഇവിടേക്ക് വരാന്‍ സാധിക്കുമാരുന്നില്ല. അറ്റ്ലസ് രാമചന്ദ്രനുമായി ഇന്റര്‍വ്യൂ നടത്തുന്നതിനായി അനില്‍ നമ്പ്യാര്‍ക്ക് യുഎഇയിലേക്ക് പോകേണ്ടതുമുണ്ടായിരുന്നു. എന്നാല്‍ കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അത് സാധിക്കുമായിരുന്നില്ല. അതിനാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈയൊരു കാര്യത്തിന് വേണ്ടി രണ്ട് വര്‍ഷം മമ്പ് അനില്‍ നമ്പ്യാര്‍ സരിത്തിനെ വിളിച്ചിരുന്നു. സരിത്ത് തന്നെ വിളിക്കുകയും വിഷയം താന്‍ വഴി കോണ്‍സുലേറ്റ് ജനറലിന് മുമ്പിലെത്തിക്കുകയുമായിരുന്നു. കോണ്‍സുലേറ്റ് ജനറലാണ് ദുബായിലെ തന്റെ സ്വാധീനം ഉപയോഗിച്ച് അനില്‍ നമ്പ്യാര്‍ക്ക് വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കിയത്. ഇതിന്റെ നന്ദി അറിയിക്കാനായി 2018-ല്‍ താജ് ഹോട്ടലില്‍ വെച്ച് അനില്‍ നമ്പ്യാര്‍ തനിക്ക് അത്താഴവിരുന്ന് നല്‍കിയെന്നും ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്ന പറയുന്നു. ബന്ധുവിന്റെ ടൈല്‍ കട ഉദ്ഘാടനത്തിന് യു.എ.ഇ കോണ്‍സുല്‍ ജനറലിനെ ഉദ്ഘാടനത്തിനായി കൊണ്ടുവരാന്‍ കഴിയുമോ എന്നും ആരാഞ്ഞു. താന്‍ അത് ഏറ്റു. അതിന് ശേഷം ടൈല്‍ കട ഉദ്ഘാടത്തിന് വീണ്ടും കണ്ടു. ഇടയ്ക്കൊക്കെ അനില്‍ നമ്പ്യാര്‍ സൗഹൃദം പുതുക്കുന്നതിന് വേണ്ടി വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന നല്‍കിയ മൊഴിയില്‍ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തെ തുടര്‍ന്ന് ദുബായില്‍ നിന്ന് കോണ്‍സുലേറ്റ് ജനറല്‍ വിളിച്ച് വാര്‍ത്തകള്‍ അധികം പുറത്തുവരാതിരിക്കാന്‍ വേണ്ടത് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഞാന്‍ നിസ്സഹായ ആയിരുന്നു. ഇതിനിടെയാണ് അനില്‍ നമ്പ്യാര്‍ തന്നെ വിളിക്കുന്നത്. സ്വര്‍ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന പ്രസ്താവന കോണ്‍സുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനില്‍ നമ്പ്യാര്‍ വിളിച്ചത്. ടി.വിയില്‍ വാര്‍ത്തകള്‍ വരുന്നത് കണ്ടാണ് ഇങ്ങനെ വിളിച്ചതെന്നാണ് അനില്‍ നമ്പ്യാര്‍ തന്നോട് പറഞ്ഞത്.