Skip to main content

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇഡി ചെയ്യുന്നത്. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. വൈകിട്ട് 3.40 ഓടെയാണ് ചോദ്യംചെയ്യലിന് ഹാജരായത്. എം. ശിവശങ്കറിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യമായി ചോദ്യം ചെയ്തത്.

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഹവാല ഇടപാടുകളെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നോയെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. സ്വപ്നയുടെ വ്യക്തിത്വം സംശയമുളവാക്കുന്നതാണെന്ന് ശിവശങ്കറിന് ബോധ്യമുണ്ടായിരുന്നതായി എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. സ്വപ്നയും സംഘവും നടത്തിയ ഹവാല ഇടപാടില്‍ ഉന്നത വ്യക്തിത്വങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ഹല്‍കിയ കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സിക്കും കസ്റ്റംസിനും പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.