Skip to main content

ഒമിക്രോണ്‍ സ്ഥിരീകരിച്ച ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിയന്ത്രിക്കാതിരുന്നാല്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നും ഇതേറ്റവും ഗുരുതരമായി ബാധിക്കുക ദില്ലിയെയായിരിക്കുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. അടിയന്തരമായി അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. 13 രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്.

ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ പല രാജ്യങ്ങളും ഇതിനോടകം നിര്‍ത്തി കഴിഞ്ഞു. എന്തുകൊണ്ടാണ് ഇവിടെ ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നത്? കൊവിഡിന്റെ ആദ്യതരംഗത്തിലും വിദേശവിമാനങ്ങള്‍ നിയന്ത്രിക്കുന്നത് വൈകിയിരുന്നു. മിക്ക വിദേശ വിമാനങ്ങളും ഡല്‍ഹിയിലേക്കാണ് വരുന്നത്. ഡല്‍ഹിയെയാണ് വൈറസ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.  അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ അടിയന്തരമായി നിര്‍ത്താന്‍ പ്രധാനമന്ത്രി തീരുമാനമെടുക്കണം - കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. 

വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി. ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചാല്‍ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയാണ് ഒമിക്രോണ്‍ ചികിത്സക്കായി സജ്ജമാക്കിയിരിക്കുന്നത്.

ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഇന്ന് വിലയിരുത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് അവലോകനയോഗം വിളിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയിലും ഇന്ന് യോഗം ചേരുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഇതിനോടകം യോഗം ചേര്‍ന്നു.  

Tags