Skip to main content

ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് പിന്നാലെ അടച്ച കേരളത്തിലേക്കുള്ള അതിര്‍ത്തി കര്‍ണ്ണാടക തുറക്കും. കേരളത്തിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. കര്‍ണാടക-കേരള അതിര്‍ത്തി അടച്ചത് കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. വഴിയില്‍ വലിയ തോതില്‍ മണ്ണിട്ടാണ് കേരളത്തില്‍ നിന്നുള്ള ഗതാഗതം അതിര്‍ത്തിയില്‍ കര്‍ണ്ണാടക തടഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് പരാതി കത്തയച്ചിരുന്നു. 

മംഗലാപുരം-കാസര്‍കോട്, മൈസൂര്‍-എച്ച്.ഡി കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പേട്ട്-മുത്തങ്ങ വഴി സുല്‍ത്താന്‍ബത്തേരി എന്നീ 3 വഴികളാണ് തുറന്നു കൊടുക്കാന്‍ തീരുമാനമായത്. അതേസമയം വിരാജ്‌പേട്ട്-കൂട്ടുപുഴ വഴിയുള്ള ഗതാഗതം തുറന്നു കൊടുത്തിട്ടില്ല. ജനപ്രതിനിധികളും എം.എല്‍.എമാരും ഈ വഴി തുറക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 

കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചരക്കുനീക്കത്തിനായി മൂന്ന് വഴികള്‍ തുറന്നു കൊടുക്കാന്‍ കര്‍ണാടകം തീരുമാനിച്ചിരിക്കുന്നത്.   

Tags