Skip to main content

കേരളത്തിന്റെ ചരിത്രത്തില്‍ മറ്റൊരു നാണം കെട്ട സംഭവത്തിന് കൂടി കളമൊരുങ്ങുകയാണ്. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ ഉണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് മൊഴി നല്‍കിയത്.  

ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം.

സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് വിവരം.സരിത്തിനെയും സ്വപ്നയെയും പുറത്തെ ഒരു ഫ്ളാറ്റിലേക്ക് സ്പീക്കര്‍ വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ ബാഗ്  കൈമാറുന്നു. അവരോട് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് എത്തിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ എത്തിച്ചു എന്നാണ് സരിത്തിന്റെയും സ്വപ്നയുടെയും മൊഴി. 

ഒരു പക്ഷേ ഈ മൊഴികള്‍ ശരിയായിരിക്കാം തെറ്റായിരിക്കാം. ഇനി തെറ്റാണെങ്കില്‍ പോലും കേരളത്തില്‍ ഇതുവരെ വലിയ ആക്ഷേപങ്ങള്‍ കേള്‍ക്കാതിരുന്ന പദവിയാണ് നിയമസഭാ സ്പീക്കറുടേത്. ജനായത്തത്തിന്റെ ശ്രീകോവില്‍ എന്നാണ് നിയമസഭയെ വിശേഷിപ്പിക്കുന്നത്. ജനായത്തത്തില്‍ നിയമസഭയുടെ പ്രധാന്യമത്രത്തോളമാണ്. ആ സ്ഥാപനത്തിന്റെ അധിപന്‍ ആരോപണവിധേയനായി നില്‍ക്കുകയാണ് ഇവിടെ. അത് കേരള ജനായത്ത ചരിത്രത്തിലെ സമാനതകളില്ലാത്ത കളങ്കമായി അവശേഷിക്കും.