Skip to main content

ramaleela

ദിലീപ് ജയിലിനുള്ളിലാണെങ്കിലും തന്റെ പുതിയ ചിത്രം രാമലീല തീയറ്ററുകളില്‍ എത്തിയപ്പോള്‍ ആഘോഷങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. ആരാധകരെ ഇറക്കിയുള്ള ആഘോഷങ്ങളായിരുന്നോഎന്ന് അറിയില്ല. ആദ്യദിനംതീയറ്ററുകളിലെത്തി സിനിമകണ്ടവരുടെ എണ്ണത്തില്‍ കുറവൊന്നുമുണ്ടായില്ല.

 

സിനിമ കാണാനെത്തിയവരില്‍ പല വിഭാഗം ആളുകള്‍ ഉണ്ടായിരുന്നു, യുവാക്കളുടെ എണ്ണമായിരുന്നു കൂടുതല്‍. അതില്‍ ദിലീപിനോട് ആരാധനുള്ളവര്‍ ഉണ്ടായിരുന്നു, സിനിമയെ മാത്രം സ്‌നേഹിക്കുന്നവരുണ്ടായിരുന്നു, രാമലീലക്കെതിരെ ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് എന്നാല്‍ ഇതൊന്ന് കണ്ടു കളയാം എന്ന് കരുതി എത്തിയവരുമുണ്ടായിരുന്നു. കുടംബസമേതം എത്തിയവരെയും കാണാമായിരുന്നു, എന്നാല്‍ സ്ത്രീകള്‍ പൊതുവെ കുറവായിരുന്നു.

 

പോസ്റ്ററിനു മുന്നില്‍ നിന്ന്  സെല്‍ഫിയെടുത്തതിന് ശേഷമാണ് പലരും സിനിമക്ക് കയറയത്. അതില്‍ പലരും  അടക്കം പറയുന്നുണ്ടായിരുന്നു പൈസ പോയാലും കുഴപ്പിമില്ല ഇത്രയും ഒച്ചപ്പാടുകള്‍ ഒക്കെ ഉണ്ടായതല്ലെ കാണണം. സിനിമ തുടങ്ങിയപ്പോള്‍ ഒരു സാധാരണ റിലീസിംഗ് ചിത്രത്തിന് ലഭിക്കുന്ന കൈയ്യടി ഉണ്ടായിരുന്നില്ല, ദിലീപ് പ്രത്യക്ഷപ്പെട്ടപ്പോള്‍ കൈയ്യടി അല്‍പം കൂടി. സിനിമയില്‍ ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളോ, സംഘട്ടനങ്ങളോ ഇല്ലാത്തതിനാലാവും ഇടക്ക് കൈയ്യടികള്‍ കുറഞ്ഞത്.

 

 

ഇടവേള ആയപ്പോള്‍ പലരും ഫോണില്‍ വിളിച്ച് സംസാരിക്കുന്നുണ്ടായിരുന്നു 'കുഴപ്പമില്ല ,കണ്ടിരിക്കാം രാഷ്ട്രിയമാണ് കോമഡിയില്ല' എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞത്.സിനിമ കണ്ട് പുറത്തിറങ്ങിയവരുടെ പ്രതികരണങ്ങള്‍ വ്യത്യസ്ഥമായിരുന്നെങ്കിലും പതിവ് ദിലീപ് ചിത്രം അല്ലെന്നായിരുന്നു പൊതുവായ അഭിപ്രായം.

പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍

 

   ഹാഷിം മുഹമ്മദ്.

ഈ വര്‍ഷം കണ്ടതില്‍ വച്ച് മികച്ച സിനിമയാണ്  ഇത് ദിലിപ് ചിത്രമെന്ന നിലയില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല.

 

  ബിസ്‌മോന്‍

ഇത് കണ്ടിരിക്കാവുന്ന സിനിമായാണ് പ്രത്യേകിച്ച് എടുത്തു പറയാവുന്ന ഒന്നുമില്ല. മറ്റ് ദിലീപ് ചിത്രങ്ങളെ വച്ച് നോക്കിയാല്‍ മികച്ചതാണ്

 

രാമലീല മലയാളി പ്രേക്ഷകര്‍ക്ക് ഒരു പരീക്ഷണമാണ്. കഥാ പാത്രത്തെ കഥാപാത്രമായി കാണാനും, അത് അവതരിപ്പിക്കുന്ന നടനെ ഒരു വ്യക്തിയായി വേര്‍തിരിച്ച് കാണാനുമുള്ള പരീക്ഷണം. താരാരാധന പൊതുവെ കേരളത്തില്‍ കുറവാണെങ്കിലും, സിനിമ പ്രേക്ഷകന്റെ ചിന്തയെ ഇത്രയധികം കുഴക്കിയ സംഭവം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. എന്തായാലും ദിലീപെന്ന മനുഷ്യനെ ഒരേ സമയം വ്യകതിയായും കഥാപാത്രമായും കാണാന്‍ മലയാളി പ്രേക്ഷകര്‍ക്ക് സാധിച്ചിട്ടുണ്ട്. സിനിമ പുറത്തിറങ്ങിയ ദിവസമെങ്കിലും , ആ സമീപനം വരും ദിവസങ്ങിലും ഉണ്ടാകട്ടെ. സാഹചര്യങ്ങളെ വൈകാരികതയില്‍ നിന്ന് വേര്‍തിരിച്ച് കാണാനുള്ള കഴിവ് ജനങ്ങള്‍ ആര്‍ജ്ജിക്കുക എന്നത് വലിയ കാര്യമാണ്.