ആറന്മുള വിമാനത്താവള പദ്ധതിയുടെ സാദ്ധ്യതാ പഠനത്തിന് കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ സത്യവാങ്മൂലം അറിയിച്ചു. കിറ്റ്‌കോ സാദ്ധ്യതാ പഠനം നടത്തിയിട്ടുണ്ടെങ്കിൽ തന്നെ ആ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
വിമാനത്താവള പദ്ധതിക്ക് ആറന്മുള ക്ഷേത്രം തടസമാണെന്നും പദ്ധതിക്കായി ക്ഷേത്രത്തിന്‍റെ കൊടി മരം, കവാടം എന്നിവയുടെ ഘടനയില്‍ മാറ്റം വരുത്തണമെന്നും കിറ്റ്കോ റിപ്പോർട്ടിൽ ശുപാർശ ചെയ്തതായി നേരത്തെ വാർത്തകൾ വന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വരുത്തണമെന്നു കിറ്റ്കോയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയില്ലെന്നു കെ.ജി.എസ് കമ്പനി പറഞ്ഞു. വിവാദമായതോടെ തങ്ങളുടെ റിപ്പോര്‍ട്ട് കെ.ജി.എസ് ഗ്രൂപ്പ് തിരുത്തിയെന്ന് ആരോപിച്ച് കിറ്റ്‌കോ രംഗതെത്തുകയുണ്ടായി. കൊടിമരത്തിന്റെ ഉയരം കുറയ്ക്കുന്നത് ക്ഷേത്ര ചൈതന്യത്തെ ബാധിക്കുമെന്ന് തന്ത്രിയും അടുത്തിടെ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു.