Skip to main content
ന്യൂഡല്‍ഹി

italian_marinesഇറ്റലിയുടെ ആവശ്യപ്രകാരം കടല്‍ക്കൊലക്കേസില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിയിലെത്തുന്ന യു.എന്‍ പൊതുസഭാ പ്രസിഡണ്ട്‌ ജോണ്‍ ആഷെ ഇറ്റാലിയന്‍ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് വിഷയം ഇന്ത്യയുമായി ചര്‍ച്ച നടത്തും.

 

ഇറ്റാലിയന്‍ നാവികരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഇറ്റലി ഐക്യരാഷ്ട്രസഭയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് യു.എന്‍ ഇക്കാര്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജോണ്‍ ആഷെ പ്രധാനമന്ത്രിയുമായും വിദേശകാര്യ മന്ത്രിയുമായും ചര്‍ച്ച നടത്തും. നാവികരുടെ വിചാരണ ഇറ്റലിയില്‍ വെച്ച് നടത്തണമെന്നും വിചാരണ തുടങ്ങും വരെ ഇരുവരെയും വിട്ടയക്കണമെന്നുമാണ് ഇറ്റലിയുടെ ആവശ്യം.

 

ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ചുമത്തിയ സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു അതേസമയം ഇന്ത്യയില്‍ ജാമ്യത്തില്‍ കഴിയുന്ന നാവികരെ കേസ് തീരാതെ രാജ്യം വിടാന്‍ അനുവദിക്കില്ലന്ന് ഇന്ത്യ ജാമ്യവ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. നാവികരുടെ മോചനത്തിനു വേണ്ടി ഇറ്റലി നേരത്തെ നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ സഹായം തേടിയിരുന്നു.

 

2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് നിന്നും 20.5 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന എം.ടി എന്റിക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കേസിലെ ഇറ്റാലിയന്‍ മറീനുകളായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു.

Tags