Skip to main content
ന്യൂഡല്‍ഹി

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളുമായി തനിക്ക് ശത്രുതയില്ലെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. മാത്രമല്ല അദ്ദേഹത്തോട് സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ കെജ്‌രിവാളുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായും ഹസാരെ വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനോ രാഷ്ട്രീയ നേട്ടത്തിനോ വേണ്ടി ആരും തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും അണ്ണാഹസാരെ പറഞ്ഞു. കേജ്‌രിവാളിനെ തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെ മഷി ഒഴിച്ച സംഭവത്തിലും ഹസാരെ അപലപിക്കുകയുണ്ടായി.

 

അഴിമതിക്കെതിരായ സമരത്തില്‍ തന്റെ പേരുപയോഗിച്ച് പിരിച്ചെടുത്ത പണം ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ദുരുപയോഗം ചെയ്യുന്നെന്ന് പറയുന്ന അണ്ണാ ഹസാരെയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍  ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പില്‍ പ്രചരിപ്പിച്ചതിന് പ്രത്യേക രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. മൂന്നു കോടിയോളം ആളുകള്‍ സംഭാവന നല്‍കി. അഞ്ചു രൂപ പോലും താന്‍ എടുത്തില്ല. കെജ്‌രിവാളും സംഘവും തന്റെ പേരില്‍ പണം പിരിച്ച് ദുരുപയോഗം ചെയ്യുകയാണ് എന്ന് അണ്ണാ ഹസാരെ അനുയായികളോട് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

 

വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആം ആദ്മി പാര്‍ട്ടിയുടെ അടിയന്തിര നേതൃയോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് എ.എ.പി ആരോപിച്ചു.

Tags